Home‎ > ‎Europe/Ociana/Gulf‎ > ‎

ബഹിരാകാശ രംഗത്ത് പുതിയ ചുവടുവയ്പുമായി ക്‌നാനായ വിദ്യാര്‍ത്ഥി നെല്‍വിന്‍ വിന്‍സന്റ്‌.

posted Jun 22, 2020, 1:29 AM by Knanaya Voice
ദുബായ് : നാസയുടെ രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ റോബട്ടായ ആസ്ട്രോബിയെ ഒരു ഉൽക്ക വന്നിടിച്ചാൽ എന്ത് ചെയ്യും. ഇങ്ങനെ ചിന്തിച്ച് അതിന് പ്രതിവിധിയായി ചെയ്യാവുന്ന കാര്യങ്ങളുടെ കംപ്യൂട്ടർ ഭാഷ വികസിപ്പിക്കുകയാണ് നെൽവിൻ ചുമ്മാർ വിൻസെന്റെന്ന എയ്റോ സ്പേസ് എൻജിനിയറിങ് വിദ്യാർഥിയും കൂട്ടരും ചെയ്തത്. ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സ സംഘടിപ്പിച്ച കിബോ റോബട്ട് പ്രോഗ്രാമിങ് ചലഞ്ചിൽ പങ്കെടുത്ത നെൽവിൻ അടങ്ങിയ സംഘം വിജയിക്കുകയും ചെയ്തു. അമിറ്റി ഇന്റർനാഷനൽ യൂണിവേഴ്സിറ്റി വിദ്യാർഥിയായ നെൽവിൻ ഉൾപ്പെടെയുള്ള ആറംഗ സംഘം 999 ഇൻ സ്പേസ് ഫൈനലിൽ പ്രവേശിച്ചു. യുഎഇയിൽ നിന്നുള്ള 38 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. അഞ്ചാഴ്ച കൊണ്ടാണ് ആറംഗ സംഘം ആസ്ട്രോബിക്കായി ജാവ എന്ന കംപ്യൂട്ടർ ഭാഷയിൽ കോഡിങ് നടത്തിയത്. ജപ്പാനിൽ ഓഗസ്റ്റിൽ നടക്കുന്ന അവസാന റൗണ്ടിൽ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരയ്ക്കും. ജപ്പാനിലെ ഷുക്കുബാ ബഹിരാകാശ കേന്ദ്രത്തിലിരുന്ന് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെ യഥാർഥ റോബട്ടിനായി നെൽവിനും സംഘവും കാര്യങ്ങൾ ചെയ്യും.

മത്സരത്തിൽ ജയിച്ച യുഎഇ സംഘത്തിൽ ഉൾപ്പെടാനായതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് പറഞ്ഞ നെൽവിൻ അധ്യാപകനായ ശരത് രാജിനും പ്രത്യേക നന്ദി അറിയിക്കുന്നു. അമിറ്റിയിൽ നാലാം വർഷം വിദ്യാർഥിയായ നെൽവിൻ കോട്ടയം സ്വദേശിയും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമായ കോട്ടയം ഉഴവൂരിൽ വലിയ വീട്ടിൽ വിൻസന്റിന്റെയും എൽസിയുടെയും മകനാണ്.
Comments